ലണ്ടനിൽ നിന്ന് പുറപ്പെട്ട റയാൻഎയർ വിമാനം ഗ്രീസിലെ വിമാനത്താവളത്തിലെ റൺവേ ബാരിയറിൽ ഇടിച്ചു. ബുധനാഴ്ച രാവിലെ ലണ്ടൻ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനം കാലമാറ്റ ഇന്റർനാഷണൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷം ടാക്സിവേയിലൂടെ നീങ്ങുമ്പോഴാണ് അപകടം. വിമാനത്തിന്റെ ചിറകിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും എന്നാൽ ടാക്സി ചെയ്യുമ്പോൾ ചിറകിന്റെ അറ്റം കാലമാറ്റ വിമാനത്താവളത്തിലെ റൺവേ ബാരിയറിൽ തട്ടിയതാണെന്നും റയാൻഎയർ വക്താവ് വെളിപ്പെടുത്തി. തുടർന്ന് വിമാനം നിർത്തുകയും യാത്രക്കാർ സാധാരണ നിലയിൽ പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം വിമാനം സർവീസിനായി തയ്യാറാക്കിയെന്നും വക്താവ് അറിയിച്ചു.
കൂട്ടിയിടിക്ക് മുമ്പ് വലിയൊരു ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു. അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും തീപിടിത്ത സാധ്യതയുണ്ടായിട്ടും യാത്രക്കാരോട് വിമാനത്തിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതം അനുഭവപ്പെട്ടതായും അഗ്നിശമന സേനയ്ക്കായി വിമാനത്തിൽ കാത്തിരിക്കാൻ അറിയിപ്പുണ്ടായതായും ഒരു യാത്രക്കാരൻ വെളിപ്പെടുത്തി.
ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടും എന്തുകൊണ്ട് യാത്രക്കാരെ ആദ്യം പുറത്തിറക്കിയില്ല എന്നതിനെക്കുറിച്ച് യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളിൽ വിമാനത്തിൽ കുലുക്കം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും റയാൻഎയർ ഇത് നിഷേധിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ വിമാന അപകടം, ഒരാഴ്ച മുൻപ് നടന്ന എയർ ഇന്ത്യ ദുരന്തത്തിന് പിന്നാലെയാണ്. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് ശേഷം ഒരു മെഡിക്കൽ കോളേജിലേക്ക് തകർന്നു വീഴുകയായിരുന്നു.



