വാട്ടർലൂ യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായിരുന്ന വെൻഡിംഗ് മെഷീനുകളിൽ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതായി ഒന്റാറിയോയിലെ ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ (IPC) കണ്ടെത്തി. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ വിവരശേഖരണം.
2024 ഫെബ്രുവരിയിൽ, ഒരു റെഡിറ്റ് ഉപയോക്താവ് വെൻഡിംഗ് മെഷീനുകളിലൊന്നിൽ മുഖം തിരിച്ചറിയൽ പ്രോഗ്രാമുമായി ബന്ധപ്പെട്ട ‘Error message’ സ്ക്രീനിൽ കണ്ടതോടെയാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ച് ആളുകൾക്ക് വിവരം ലഭിച്ചത്. ഇതിനെത്തുടർന്ന്, കാമ്പസിലുണ്ടായിരുന്ന 29 സ്മാർട്ട് വെൻഡിംഗ് മെഷീനുകളും സർവകലാശാല നീക്കം ചെയ്തു.
IPC നടത്തിയ അന്വേഷണത്തിൽ, ഈ മെഷീനുകൾ മുഖം തിരിച്ചറിയാവുന്ന ചിത്രങ്ങൾ പകർത്തിയെന്നും ഇത് സ്വകാര്യത നിയമങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തി. വിവരശേഖരണത്തെക്കുറിച്ച് സർവകലാശാല ഉപയോക്താക്കളെ അറിയിച്ചിരുന്നില്ല. സർവകലാശാലയുടെ സംഭരണ പ്രക്രിയയിലെ പിഴവുകളാണ് ഈ ലംഘനത്തിന് കാരണമെന്ന് IPC ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യത സ്വാധീന വിലയിരുത്തൽ നടത്താനോ അല്ലെങ്കിൽ വെണ്ടർമാർ നിരീക്ഷണ സവിശേഷതകൾ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാനോ സർവകലാശാലക്ക് കഴിഞ്ഞിരുന്നില്ല.
വെൻഡിംഗ് മെഷീനുകളുടെ നിർമ്മാതാക്കളായ ഇൻവെൻഡ (Invenda) വാദിച്ചത്, ഈ സാങ്കേതികവിദ്യ മുഖങ്ങളെ വിശകലനം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ചിത്രങ്ങളോ ഡാറ്റയോ ശേഖരിക്കുന്നില്ലെന്നുമാണ്. സ്ക്രീനുകൾ പ്രവർത്തിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. ക്യാമറയുടെ റെസല്യൂഷൻ വളരെ കുറവായതിനാൽ (640×480 അല്ലെങ്കിൽ 1280×720) മുഖം തിരിച്ചറിയാൻ കഴിയില്ലെന്ന് UW വാദിച്ചു. എന്നാൽ, ഈ വാദങ്ങളെ IPC തള്ളി. മുഖങ്ങൾ തിരിച്ചറിയാൻ ഈ റെസല്യൂഷൻ മതിയാകുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
സർവകലാശാല ഈ വെൻഡിംഗ് മെഷീനുകളുടെ ഉപയോഗം പൂർണ്ണമായും നിർത്തിവച്ചു. കാമ്പസുകളിൽ സ്മാർട്ട് സാങ്കേതികവിദ്യകൾ സ്ഥാപിക്കുമ്പോൾ കൃത്യമായ ശ്രദ്ധയും സുതാര്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത IPC ഊന്നിപ്പറഞ്ഞു.



