അഹമ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകർന്ന എയർ ഇന്ത്യ വിമാനം AI171-ന് മുൻ യാത്രയിൽ സാങ്കേതിക തകരാറുകൾ നേരിട്ടതായി ആരോപണം. അതേ വിമാനത്തിൽ നേരത്തെ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ ബോയിംഗ് 787-8 ഡ്രീംലൈനറിൽ യാത്ര ചെയ്ത ആകാശ് വത്സ എന്ന എക്സ് ഉപയോക്താവാണ് തനിക്ക് വിമാനത്തിൽ അസാധാരണമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് പറഞ്ഞ് വീഡിയോകൾ പങ്കുവെച്ചത്.
ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പറന്നുയരുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പാണ് താൻ ഈ വിമാനത്തിൽ ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്തതെന്ന് ആകാശ് വത്സ കുറിച്ചു. താൻ യാത്ര ചെയ്ത സമയത്ത് വിമാനത്തിൽ അസാധാരണമായ കാര്യങ്ങളാണ് ഉണ്ടായത്. airindia-യെ ടാഗ് ചെയ്ത് താൻ ഒരു വീഡിയോ ഇട്ടതായും അദ്ദേഹം കുറിച്ചു.
എയർ കണ്ടീഷനിംഗ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല, സീറ്റ് ബട്ടണുകളും, സ്ക്രീനുകളും തകരാറിലായിരുന്നുവെന്നാണ് വീഡിയോകളിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
242 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്ന ഫ്ലൈറ്റ് AI171 അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1:38-ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ടെങ്കിലും ടേക്ക് ഓഫിന് മിനിറ്റുകൾക്കകം തകരുകയായിരുന്നു.
ഏകദേശം 825 അടി ഉയരത്തിലെത്തിയ ശേഷം വിമാനം അതിവേഗം താഴേക്ക് പതിച്ച് ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ തകരുകയായിരുന്നു. വിമാനത്തിൽ 169 ഇന്ത്യൻ പൗരന്മാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, 1 കനേഡിയൻ പൗരനും ഉണ്ടായിരുന്നു.



