ഗുജറാത്തിലെ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പ്രതികരിച്ചു. ”ദുരന്തത്തിൽപ്പെട്ട എല്ലാവരുടെയും പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കാനഡയിലെ ഗതാഗത ഉദ്യോഗസ്ഥർ അധികൃതരുമായി ചർച്ചകൾ നടത്തുന്നുണ്ട് ” കാർണി എക്‌സിൽ കുറിച്ചു.ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷനും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ഒരു കനേഡിയൻ പൗരക്കും ജീവൻ നഷ്ടമായിട്ടുണ്ട്. അപകടത്തിൽപ്പെട്ടത് മിസിസാഗയി താമസിക്കുന്ന ദന്തഡോക്ടറായ നിരാലി സുരേഷ്‌കുമാർ പട്ടേലാണെന്ന് കുടുംബം സ്ഥിരീകരിച്ചു. കാനഡയിലേക്ക് കുടിയേറുന്നതിന് മുൻപ് ഇന്ത്യയിലെ ഒരു ഡെന്റൽ കോളേജിൽ നിന്നാണ് നിരാലി ബിരുദം പൂർത്തിയാക്കിയത്. നിരാലിയുടെ ഭർത്താവും ഒന്നര വയസ്സുള്ള കുഞ്ഞും എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് പോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ലണ്ടൻ മേയർ സാദിഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ദുരന്തബാധിതർക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിനാശകരമായ സംഭവമെന്നാണ് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ദുരന്തത്തെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയർ സ്റ്റാർമർ ദുരന്തത്തിൽപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പിന്തുണ നൽകുന്നതായും പ്രതികരിച്ചു. യുകെയുടെ ഷാഡോ വിദേശകാര്യ സെക്രട്ടറിയും ടോട്ടൻഹാമിലെ എംപിയുമായ ഡേവിഡ് ലാമി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. “നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ഇന്ത്യയിലെ അഹമ്മദാബാദ് നഗരത്തിൽ ലണ്ടനിലേക്ക് പോയ വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഭയാനകമാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്, ഈ ദുരിത സമയത്ത് ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.” അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.



