കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി സുപ്രധാന ധാരണകൾക്ക് ശേഷമാണ് അടുത്തയാഴ്ച കാനഡയിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതെന്ന് റിപ്പോർട്ട്. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ജി 7 ഉച്ചകോടിക്ക് ശേഷം നടക്കുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ മോദി പങ്കെടുക്കുന്നതിനുള്ള ഒരു മുൻവ്യവസ്ഥയായി ഈ നീക്കം കണക്കാക്കപ്പെടുന്നു.ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയ ക്ഷണത്തിൽ കാർണി നിബന്ധനകൾ വെച്ചിരുന്നുവെന്നും വ്യവസ്ഥകൾ അംഗീകരിക്കണോ എന്ന് തീരുമാനിക്കാൻ മോദി സമയം ചോദിച്ചതായുമാണ് സൂചന. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആർസിഎംപി ആരോപിച്ചതിന് തൊട്ടുപിന്നാലെ മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് കാർണി വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഉഭയകക്ഷി സഹകരണം ലക്ഷ്യമിട്ടാണ് ക്ഷണമെന്നായിരുന്നു കാർണി വ്യക്തമാക്കിയത്.
ജൂൺ 15 മുതൽ 17 വരെ ആൽബെർട്ടയിലെ കനനാസ്കിസിലാണ് ജി 7 ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക, വിദേശ ഇടപെടലുകളും അന്തർദേശീയ കുറ്റകൃത്യങ്ങളും തടയുക, കാട്ടുതീക്കെതിരായ സംയുക്ത പ്രതികരണങ്ങൾ മെച്ചപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാർണി പറഞ്ഞു.



