വടക്കൻ സസ്കാച്ചെവാനിൽ കാട്ടുതീ കാരണം വീടുകൾ ഉപേക്ഷിച്ച് പോയവരുടെ കാര്യത്തിൽ പ്രവിശ്യ സർക്കാർ ആവശ്യമായ വേഗതയിൽ പ്രതികരിച്ചില്ലെന്ന് ഓംബുഡ്സ്മാൻ ഷാരോൺ പ്രാച്ച്ലർ പ്രതികരിച്ചു. ഇത് ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസം തേടി കാറുകളിലും ടെന്റുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും കഴിയുന്നവർക്ക് എവിടെ നിന്ന്, എന്ത് സഹായം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
സർക്കാർ അടിയന്തിരമായി 14 നടപടികൾ സ്വീകരിക്കണമെന്ന് ഓംബുഡ്സ്മാന്റെ ഓഫീസ് ആവശ്യപ്പെട്ടു. ഇതിൽ സഹായങ്ങൾ നൽകാനുള്ള ഹോട്ട്ലൈൻ സംവിധാനങ്ങളും വൈദ്യസഹായങ്ങളും ഏകോപിപ്പിക്കുക, വീടുകൾ നഷ്ടപ്പെട്ടവർക്ക് ദീർഘകാല പുനരധിവാസം ഉറപ്പാക്കുക, മുൻഗണനാ ക്രമത്തിൽ സഹായങ്ങൾ വിതരണം ചെയ്യുക എന്നിവ ഉൾപ്പെടുന്നു.
സർക്കാരിന്റെ ഈ സമീപനത്തെ പ്രതിപക്ഷ എം.എൽ.എ. ജോർഡൻ മക്ഫെയിലും മറ്റ് രാഷ്ട്രീയ നേതാക്കളും ശക്തമായി വിമർശിച്ചു. ഇത് “ആസൂത്രണമില്ലാത്തതും ചിട്ടയില്ലാത്തതുമായ” നടപടികളാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഡെനെയർ ബീച്ചിൽ നിന്നുള്ള ഷാന്റൽ മൊറിൻ ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും താൽക്കാലിക താമസ സൗകര്യങ്ങളിൽ കഴിയുകയാണെന്നും, റെഡ് ക്രോസും പ്രവിശ്യാ സർക്കാരും നൽകുന്ന സഹായം മതിയാകുന്നില്ലെന്നും അവർ ആരോപിച്ചു.
സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ കുറവ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും പറയപ്പെടുന്നു. അതേസമയം, പ്രാവിശ്യ സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പ്രതികരിക്കുകയും ചെയ്തു. സസ്കാച്ചെവാൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് വേഗത്തിൽ സഹായം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ വെയക്വിൻ, പെലിക്കൻ നാരോസ്, ലൈ റോഞ്ച്, ഹാൾ ലേക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് വീടുകളിലേക്ക് മടങ്ങിവരാൻ അനുമതിയായിട്ടുണ്ട്. എന്നാൽ, വീടുകൾ നഷ്ടപ്പെട്ടവർക്ക് ദീർഘകാല സഹായം എപ്പോൾ ലഭ്യമാകും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.



