ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിൽ നാടുകടത്തുന്നതിനായി എത്തിച്ച ഇന്ത്യൻ വിദ്യാർത്ഥിയോട് അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച ക്രൂരമായ പെരുമാറ്റം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വിമർശനത്തിന് വഴിവച്ചിരിക്കുകയാണ്. വിദ്യാർത്ഥിയെ നിലത്ത് കിടത്തി കൈകാലുകളിൽ വിലങ്ങ് അണിയിച്ച് കുറ്റവാളിയെപ്പോലെ പെരുമാറിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വെളിച്ചത്ത് വന്നത്. രണ്ട് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ പുറകിൽ മുട്ടു കുത്തി നിൽക്കുന്നതും കൈകാലുകൾ ബന്ധിച്ച നിലയിൽ അവനെ കിടത്തിയിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
സംഭവത്തെ തുടർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ഉടനടി പ്രതികരിച്ചു. ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിൽ വെച്ച് ഒരു ഇന്ത്യൻ പൗരന് ഉദ്യോഗസ്ഥരിൽ നിന്നും ബുദ്ധിമുട്ട് നേരുടുന്നതിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടതായും ഇക്കാര്യത്തിൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യൻ പ്രതിനിധിമാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് എംബസി വ്യക്തമാക്കി. അമേരിക്കൻ ഉദ്യോഗസ്ഥർ വിദ്യാർത്ഥി അക്രമാസക്തനായതിനാൽ അദ്ദേഹത്തെ കെട്ടിയിട്ടതായി വാദിച്ചെങ്കിലും, മറ്റ് യാത്രക്കാർക്ക് ഭീഷണിയായതിനാൽ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചതായും അവർ പറഞ്ഞു.
എന്നാൽ ഉദ്യോഗസ്ഥർ പിടിച്ചു കെട്ടുന്നതിനിടയിൽ “എനിക്ക് ഭ്രാന്തല്ല, അവർ എന്നെ ഭ്രാന്തനാക്കാൻ ശ്രമിക്കുന്നു” എന്ന് വിദ്യാർത്ഥി ഹിന്ദിയിൽ പറഞ്ഞതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റത്തിനെതിരായ കർശന നയത്തിന്റെ ഭാഗമായി നടന്നതാണ്. അദ്ദേഹത്തിന്റെ ഭരണ കാലത്ത് 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ കൈകൾ കെട്ടിയും കാലുകൾ ചങ്ങലയിട്ടും നാടുകടത്തുന്ന രീതി വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ഈ സംഭവത്തെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയ്ക്ക് നിരവധി പേരിൽ നിന്ന് പിന്തുണയും വിമർശനവും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥിയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യത്വപരമായ രീതിയിൽ പൗരന്മാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷവും വിമർശിച്ചിട്ടുണ്ട്. ഈ സംഭവം ഇന്ത്യ-അമേരിക്ക ബന്ധങ്ങളിൽ പുതിയ പിരിമുറുക്കത്തിന് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.



