അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ യാത്രാ നിരോധനം ഇന്ന് പ്രാബല്യത്തിൽ വന്നതോടെ കുടിയേറ്റ നടപടികളിൽ പിരിമുറുക്കം രൂക്ഷമായിരിക്കുകയാണ്. പ്രധാനമായും ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള 12 രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിരോധിക്കുന്ന ഈ പ്രഖ്യാപനം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിരിക്കുന്നു.
അഫ്ഗാനിസ്ഥാൻ, മ്യാൻമാർ, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയ നിരോധനം ബാധകമാകുന്നത്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, വെനിസ്വേലാ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ ശരിയായ വിസയുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിരോധനം കൂടുതൽ സൂക്ഷ്മമായി തയ്യാറാക്കിയതാണെന്നും കോടതി വെല്ലുവിളികളെ നേരിടാൻ ഇത് രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നുമാണ് കുടിയേറ്റ വിദഗ്ധർ പറയുന്നത്.
ചില രാജ്യങ്ങൾ പാസ്‌പോർട്ടും മറ്റ് രേഖകളും ശരിയായി പരിശോധിക്കുന്നില്ലെന്നും, അവരുടെ പൗരന്മാരെ തിരിച്ച് കൊണ്ടുപോകാൻ തയ്യാറാകുന്നില്ലെന്നും ട്രംപ് ആരോപിച്ചു. കൊളറാഡോയിലെ ബോൾഡറിൽ നടന്ന ഭീകരാക്രമണത്തെ ഉദാഹരിച്ച് വിസ നിയമങ്ങൾ ലംഘിക്കുന്നവരുടെ അപകട സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയാർഥികൾക്ക് സഹായവും പുനരധിവാസവും നൽകുന്ന സംഘടനകൾ ഈ നിരോധനത്തെ ശക്തമായി അപലപിച്ചു. ഓക്‌സ്ഫാം അമേരിക്കയുടെ പ്രസിഡന്റ് അബി മാക്‌സ്മാൻ പറയുന്നത് ഇത് ദേശീയ സുരക്ഷയെക്കുറിച്ചല്ല, മറിച്ച് സുരക്ഷയും അവസരവും തേടി അമേരിക്കയിലെത്തുന്ന സമുദായങ്ങളെ വിഭജിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള നടപടിയാണെന്നാണ്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനെ ഉൾപ്പെടുത്തിയത് അവിടുത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നവരിൽ രോഷമുണ്ടാക്കിയിട്ടുണ്ട്.



