ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയുടെ പുതിയ പഠനമനുസരിച്ച്, പത്ത് വർഷത്തിനിടെ ലോകമെമ്പാടുമായി ഏകദേശം അഞ്ച് ദശലക്ഷം കടൽക്കുതിരകളുടെ കള്ളക്കടത്താണ് അധികൃതർ പിടിച്ചെടുത്തത്. നിയമവിരുദ്ധമായുള്ള കടൽക്കുതിരകളെ പിടിച്ച് വ്യാപരം നടത്തുന്നത് വലിയ കുറ്റമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ഇത് കടൽജീവജാല സംരക്ഷണത്തിനും സമുദ്രപരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണ്.
കൺസർവേഷൻ ബയോളജി എന്ന ശാസ്ത്രീയ ജേണലിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, 2010 മുതൽ 2021 വരെ ഓൺലൈനിൽ ലഭ്യമായ പിടിച്ചെടുക്കൽ രേഖകൾ ഗവേഷകർ വിശകലനം ചെയ്തു. ഈ വിശകലനത്തിൽ 62 രാജ്യങ്ങളിൽ നിന്ന് കടൽക്കുതിരകളുമായി ബന്ധപ്പെട്ട കള്ളക്കടത്ത് സംഭവങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പിടിച്ചെടുത്ത വസ്തുക്കൾക്ക് ഏകദേശം 29 മില്യൺ ഡോളറിന്റെ ആഗോള വിപണി മൂല്യമുണ്ടെന്ന് ഗവേഷകർ കണക്കാക്കി. കടൽക്കുതിരകൾ ഔഷധങ്ങളിലേക്കും അലങ്കാര ഉപകരണങ്ങളിലേക്കും ഉപയോഗിക്കുന്നതിനാൽ ഇവ നിരന്തരമായി വേട്ടയാകറുണ്ട്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ബാഗേജുകളിലോ കടലിലെ ചരക്കുകളിലോ ആയാണ് ഈ മത്സ്യം സാധാരണയായി കാണപ്പെട്ടിരുന്നത്. ഉണക്കിയ കടൽക്കുതിരകൾ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അവ മിക്കപ്പോഴും ചൈനയിലേക്കും ഹോങ്കോങ്ങിലേക്കുമാണ് കൊണ്ടുപോകുന്നത്.
നിയമവിരുദ്ധമായ കടൽക്കുതിര വ്യാപാരം അവസാനിപ്പിക്കുന്നതിന് എല്ലാ രാജ്യങ്ങളും ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് വരണമെന്ന് ഓഷ്യൻസ് ഏഷ്യയിലെ ഗവേഷണ ഡയറക്ടർ, എഴുത്തുകാരൻ ഡോ. ടീൽ ഫെൽപ്സ് ബോണ്ടറോഫ് പറയുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിൽ വെച്ച് 184 രാജ്യങ്ങൾ ഒപ്പുവച്ച കരാറിലെ ചട്ടങ്ങൾ പാലിച്ചാൽ അന്താരാഷ്ട്ര കടൽക്കുതിര വ്യാപാരം അനുവദനീയമാണ്. കയറ്റുമതിക്കാർക്ക് പെർമിറ്റ് ഉണ്ടായിരിക്കുകയും മത്സ്യം സുസ്ഥിരമായി വിളവെടുക്കുന്നുണ്ടെന്ന് തെളിയിക്കുകയും വേണമെന്ന് മാത്രം.
കടൽക്കുതിരകളുടെ വിൽപ്പന പൂർണ്ണമായും നിർത്തുന്നതിന് പകരം, നിയമപരമായി പ്രവർത്തിക്കാൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്. “ആളുകൾ നിയമങ്ങൾ അനുസരിക്കുന്ന തരത്തിൽ സുസ്ഥിരവും നിയമപരവുമായ വ്യാപാരം സാധ്യമാക്കേണ്ടതുണ്ട്, കൂടാതെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ മതിയായ പ്രതിരോധ സംവിധാനങ്ങൾ നമുക്കുണ്ടെന്ന് ഉറപ്പാക്കുകയും വേണം,” ഫോസ്റ്റർ പറയുന്നു.



