കാനഡ പോസ്റ്റ് ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രാജ്യത്തുടനീളം 13 നഗരങ്ങളിൽ റാലികൾ നടന്നു. ഹാലിഫാക്സ്, ടൊറോന്റോ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കാനഡ പോസ്റ്റും, 55,000 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ഉം തമ്മിലുള്ള തർക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ റാലികൾ.
തൊഴിൽ വെട്ടിച്ചുരുക്കലുകൾക്കും സേവനങ്ങളിലെ കുറവിനും എതിരെയാണ് യൂണിയൻ പോരാടുന്നത്. പൊതു തപാൽ സംവിധാനം സംരക്ഷിക്കാനും വികസിപ്പിക്കാനുമാണ് CUPW ലക്ഷ്യമിടുന്നത്. അതേസമയം, നാല് വർഷത്തിനിടെ 14% വേതന വർദ്ധനവ്, 1000 ഡോളർ സൈനിംഗ് ബോണസ്, നിർബന്ധിത ഓവർടൈം ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്ന അന്തിമ വാഗ്ദാനം കാനഡ പോസ്റ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ, വീക്കെന്റുകളിൽ പാർട്ട് ടൈം ഷിഫ്റ്റുകൾ ഉൾപ്പെടുത്തിയത് ഇപ്പോഴും തർക്ക വിഷയമായി തുടരുകയാണ്.
മെയ് 23 മുതൽ നിയമപരമായി പണിമുടക്കാനുള്ള അവകാശം യൂണിയനുണ്ടായിട്ടും, ഇതുവരെ ഓവർടൈം നിരോധനം മാത്രമാണ് അവർ നടപ്പിലാക്കിയിട്ടുള്ളത്. ഏറ്റവും പുതിയ വാഗ്ദാനത്തിൽ വോട്ടെടുപ്പ് നടത്താൻ ലേബർ മന്ത്രി പാറ്റി ഹാജ്ദുവിനോട് കാനഡ പോസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
2024-ൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കാനഡ പോസ്റ്റ് രേഖപ്പെടുത്തിയത്. അവധിക്കാലത്ത് നടന്ന 32 ദിവസത്തെ പണിമുടക്ക് കാരണം 208 മില്യൺ ഡോളറിന്റെ നഷ്ടവും അവർക്ക് സംഭവിച്ചു.



