അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പുതിയ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതിയിൽ ചേരാൻ കാനഡ ആലോചിച്ചു കൊണ്ടിരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റ് ഹില്ലിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ അമേരിക്കയുമായി ഉയർന്ന തലത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കാർണി വ്യക്തമാക്കി. എന്നാൽ ഈ വമ്പൻ പദ്ധതിയിൽ കാനഡ എത്രമാത്രം സംഭാവന നൽകുമെന്നതിന്റെ ഏകദേശ കണക്ക് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. “നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും ഗോൾഡൻ ഡോം പൂർത്തിയാക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ടെന്ന് ഞങ്ങൾ ബോധവാന്മാരാണ്. ഇത് ഞങ്ങൾ പരിശോധിക്കുന്ന കാര്യവും ഉയർന്ന തലത്തിൽ ചർച്ച ചെയ്യപ്പെട്ട കാര്യവുമാണ്” എന്ന് അദ്ദേഹം അറിയിച്ചു.
ഭാവിയിൽ ബഹിരാകാശത്തിൽ നിന്ന് വരുന്ന മിസൈൽ ഭീഷണികൾ കാനഡയെ ബാധിക്കാമെന്ന് കാർനി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കനേഡിയൻ സർക്കാർ തന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട് 175 ബില്യൺ ഡോളറിന്റെ ഈ പദ്ധതിയിൽ ചേരാനുള്ള താൽപ്പര്യം അറിയിച്ചുവെന്നും ന്യായമായ പങ്ക് സംഭാവന ചെയ്യാൻ കാനഡയുമായി പ്രവർത്തിക്കുമെന്നും ട്രംപ് മുമ്പ് പറഞ്ഞതിന് ശേഷമാണ് കാർണിയുടെ ഈ പരാമർശങ്ങൾ വന്നത്.
“കാനഡ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്, അവർ ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. വിലനിർണ്ണയത്തിൽ ഞങ്ങൾ അവരുമായി ചർച്ച ചെയ്യുകയാണ്” എന്ന് ട്രംപ് പ്രസ്താവിച്ചു.
കാനഡയുടെ മുൻ അമേരിക്കൻ അംബാസഡർ ഫ്രാങ്ക് മക്കീന്ന ഇപ്പോഴത്തെ സാഹചര്യം ഒരു ചരിത്ര ആവർത്തനമായി കാണുന്നു എന്ന് അഭിപ്രായപ്പെട്ടു. 20 വർഷം മുൻപു പ്രധാനമന്ത്രി പോൾ മാർട്ടിൻ അമേരിക്കയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പദ്ധതിയിൽ ചേരുന്നതിനെതിരെ നിലപാട് സ്വീകരിച്ച സമയത്തെയും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിൽ അമേരിക്കൻ ബാലിസ്റ്റിക് പ്രതിരോധത്തിൽ ചേരുന്നത് വീണ്ടും പ്രാധാന്യമർഹിക്കുന്ന വിഷയമായി മാറിയിരിക്കുന്നു. കാനഡ ട്രംപിന്റെ “ഗോൾഡൻ ഡോം” പദ്ധതിയിൽ പൂർണ്ണമായും ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വേഗത്തിൽ തീരുമാനിക്കണമെന്നാണ് ഒട്ടാവ ആസ്ഥാനമായുള്ള പ്രതിരോധ കേന്ദ്രമായ കാനഡ ഗ്ലോബൽ അഫയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡേവിഡ് പെറി അഭിപ്രായപ്പെടുന്നത്. “മിസൈൽ പ്രതിരോധത്തിലെ കാനഡയുടെ തീരുമാനമെടുക്കൽ ചരിത്രം എന്നത് ഞങ്ങൾ തീരുമാനങ്ങൾ മാറ്റിവയ്ക്കുകയും ഒരിക്കലും അവ എടുക്കാതിരിക്കുകയും ചെയ്യുന്നതാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു.



