നോവസ്കോഷ്യ പവറിന്റെ സൈബർ സുരക്ഷാ ലംഘനത്തെത്തുടർന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഊർജ്ജ മന്ത്രി ട്രെവർ ബൗഡ്രിയോ കമ്പനിയിൽ നിന്ന് വിശദീകരണം തേടി. കമ്പനി CEO-യ്ക്ക് അയച്ച കത്തിൽ, ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് അടിയന്തര സഹായം നൽകണമെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ പിഴയോ വൈദ്യുതി വിച്ഛേദനമോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുൻപ് യൂട്ടിലിറ്റി ആൻഡ് റിവ്യൂ ബോർഡ് എന്നറിയപ്പെട്ടിരുന്ന നോവസ്കോഷ്യ എനർജി ബോർഡ്, നോവസ്കോഷ്യ പവറിലെ സൈബർ സുരക്ഷാ ഭേദഗതിയെ ചൊല്ലി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബോർഡിന്റെ അന്വേഷണത്തിൽ, സൈബർ ആക്രമണത്തിന്റെ കാരണം, കമ്പനിയുടെ അധികാരികളോടുള്ള റിപ്പോർട്ടിംഗ്, പ്രതികരണം, കൂടാതെ ഈ സംഭവത്തെ തുടർന്ന് ഉപഭോക്താക്കളും യൂട്ടിലിറ്റിയും നേരിട്ട സാമ്പത്തിക-സാങ്കേതിക ആഘാതങ്ങൾ എന്നിവ ഉൾപ്പെടും.
വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഡ്രൈവിംഗ് ലൈസൻസ് നമ്പറുകൾ, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ ഈ സുരക്ഷാ ലംഘനത്തിൽ പുറത്തായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടർന്ന് കമ്പനി ബില്ലിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, “മൈ അക്കൗണ്ട്” പോർട്ടലും പ്രവർത്തനരഹിതമാക്കി. എന്നാൽ വൈദ്യുതി സേവനം തടസ്സമില്ലാതെ തുടരുന്നുണ്ട്. “ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്, ബാധിക്കപ്പെട്ട എല്ലാവർക്കും രണ്ട് വർഷത്തെ സൗജന്യ ക്രെഡിറ്റ് നിരീക്ഷണം ട്രാൻസ്യൂണിയൻ വഴി നൽകുന്നതാണ്,” എന്ന് കമ്പനി വക്താവ് പറഞ്ഞു.
എനർജി ബോർഡ് അന്വേഷണം സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നോവസ്കോഷ്യ പവറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെയായിരിക്കും അന്വേഷണം. ഇത് ഉപഭോക്താക്കൾക്ക് സുരക്ഷിത സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ആവശ്യങ്ങളും കൂടി പരിഗണിച്ചുള്ളതാണ്.



