കനേഡിയൻ ആർട്ടിക്കിലെ ഇക്വാലുയിറ്റ് നഗരത്തിൽ ആഞ്ഞടിക്കുന്ന ഹിമപാതത്തിൽ ജനജീവിതം തീർത്തും സ്തംഭിച്ചു. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതത്തിലാണ് ശക്തമായ കാറ്റ് വീശുന്നത്. ഇത് മൂലം സ്കൂളുകളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം താളം തെറ്റി. കൂടാതെ അടിസ്ഥാന സേവനങ്ങൾ താറുമാറാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. “ജലവിതരണം, മലിനജല നിർഗമനം, മാലിന്യ ശേഖരണം എന്നിവ അടിയന്തര അറിയിപ്പുണ്ടാകുംവരെ നിർത്തിവച്ചിരിക്കുന്നു,” എന്ന് ഇക്വാലുയിറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.
നക്കസുക്, ജോമി, അഖ്സർനിറ്റ്, ഇനുക്ഷുക് ഹൈസ്കൂൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. നുനാവുട്ട് സർക്കാർ ഓഫീസുകളും പ്രതികൂലത കാലാവസ്ഥ മൂലം പ്രവർത്തനം നിർത്തിവച്ചു. കുല്ലിക് എനർജി കോർപ്പറേഷൻ അനുസരിച്ച്, നഗരത്തിലുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും, ഡൗൺടൗൺ മേഖലയിലെ ചില ഭാഗങ്ങളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. “സുരക്ഷാ കാരണങ്ങളാൽ മഞ്ഞുനീക്കം ചെയ്യുന്ന സംഘത്തെ റോഡുകളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്,” എന്ന് ഇക്വാലുയിറ്റ് മേയർ കെന്നി ബെൽ മാധ്യമങ്ങളോട് പറഞ്ഞു.
സാഹചര്യങ്ങൾ അനുവദിക്കുന്ന സമയങ്ങളിൽ മാത്രമേ അത്യാവശ്യ കേസുകളിൽ അടിയന്തര സേവനങ്ങൾ ലഭ്യമാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻവയോൺമെന്റ് കാനഡയുടെ പ്രവചനമനുസരിച്ച്, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ തുടർച്ചയായ കാറ്റും അതിലും ഉയർന്ന വേഗതയുമുള്ള മഞ്ഞുകൊടുങ്കാറ്റ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരും. അധികാരികൾ ജനങ്ങളോട് കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ വീടിനുള്ളിൽ തുടരാനും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും ശക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.



