2014-ൽ മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് എംഎച്ച് 17 വിമാനം തകർത്തതിന് റഷ്യയെ ഉത്തരവാദിയാക്കി ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഓ). ഈ വിമാനാപകടത്തിൽ 298 പേർ കൊല്ലപ്പെട്ടിരുന്നു, അതിൽ 196 ഡച്ച് പൗരന്മാരും 38 ഓസ്ട്രേലിയൻ പൗരന്മാരും ഉൾപ്പെടുന്നു. ഡച്ച്, ഓസ്ട്രേലിയൻ സർക്കാരുകളാണ് ഈ പ്രഖ്യാപനം നടത്തിയത്. ആംസ്റ്റർഡാമിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോകുന്ന എംഎച്ച് 17 വിമാനം റഷ്യൻ അനുകൂല വിഘടനവാദികളും യുക്രെയ്ൻ സേനയും തമ്മിലുള്ള സംഘർഷ സമയത്ത് കിഴക്കൻ യുക്രെയ്നിന് മുകളിൽ വെച്ച് വെടിവെച്ച് താഴെയിട്ടതാണ്.
2022-ൽ ഡച്ച് ജഡ്ജിമാർ ഈ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് റഷ്യക്കാരെയും ഒരു യുക്രെയ്ൻകാരനെയും കൊലപാതകക്കുറ്റത്തിന് വിചാരണ കൂടാതെ കുറ്റക്കാരാക്കിയിരുന്നു. എന്നാൽ റഷ്യ ഈ വിധി തള്ളിക്കളയുകയും പ്രതികളെ കൈമാറാൻ വിസമ്മതിക്കുകയും ചെയ്തു. നീതിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നെതർലാൻഡും ഓസ്ട്രേലിയയും നൽകിയ പരാതിയെ ഐസിഎഓയുടെ ഈ വിധി പിന്തുണയ്ക്കുന്നു. ഐസിഎഓയ്ക്ക് പിഴകൾ നടപ്പാക്കാൻ കഴിയില്ലെങ്കിലും, അതിന്റെ 193 അംഗരാജ്യങ്ങൾക്കിടയിൽ ഗണ്യമായ ധാർമ്മിക അധികാരം ഉണ്ട്.
രണ്ട് രാജ്യങ്ങളും ഉചിതമായ പരിഹാരങ്ങൾ നിർണ്ണയിക്കുന്നതിലേക്ക് വേഗത്തിൽ നീങ്ങാൻ ഐസിഎഓയോട് ആവശ്യപ്പെട്ടു. ഡച്ച് വിദേശകാര്യ മന്ത്രി കാസ്പർ വെൽഡ്കാമ്പ് ഈ തീരുമാനത്തെ ഉത്തരവാദിത്തത്തിലേക്ക് കടക്കുന്ന ഒരു നല്ല ചുവടുവപ്പ് എന്നാണ് പറഞ്ഞത്. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ഈ വിഷയത്തിൽ റഷ്യ ഉത്തരവാദിത്തം സ്വീകരിക്കാനും നഷ്ടപരിഹാരം നൽകാനും ആവർത്തിച്ച് പറഞ്ഞു.



