ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം മാർക്ക് കാർണി സർക്കാർ അധികാരത്തിലേറുന്നത് സാക്ഷിയാകാൻ ചാൾസ് മൂന്നാമൻ രാജാവും രാജ്ഞി കാമിലയും ഈ മാസം അവസാനം കാനഡയിലേക്ക് പോകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. മെയ് 27 ന് കാനഡയുടെ പാർലമെന്റ് തുറക്കാനുള്ള ക്ഷണം രാജാവ് സ്വീകരിച്ചു, വെള്ളിയാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി ഇതിനെ ചരിത്രപരമായ ബഹുമതി എന്നാണ് വിശേഷിപ്പിച്ചത്. 1957-ൽ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം എലിസബത്ത് 2 രാജ്ഞിയാണ് ഇത്തരത്തിൽ പാർലമെന്റ് തുറന്നത്. അതിന് ശേഷം ഭരണാധികാരി പുതിയ കനേഡിയൻ പാർലമെന്റ് തുറക്കുന്നത് ഇതാദ്യമായിരിക്കും.
അധികാരം ഏറ്റെടുത്ത ശേഷം ചാൾസ് രാജാവിന്റെ കാനഡയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. എന്നാൽ അതിന് മുൻപ് നിരവധി കാനഡ യാത്രകൾ നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2022 ൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിക്കാണ് കാനഡയിൽ എത്തിയത്. 2017 ലും 2012 ലും അദ്ദേഹം രാജ്യം സന്ദർശിച്ചിരുന്നു.
അമേരിക്കയുമായുള്ള സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് രാജാവിന്റെ കാനഡ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. കാനഡയെ 51 ആമത് രാജ്യമാക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയടക്കം നടത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പകരച്ചുങ്കം അടുക്കമുള്ള ഭീഷണികൾ കനേഡിയൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ തോതിൽ ഉയർന്നുവന്നു, വാഷിംഗ്ടണിനെ നേരിടാൻ ആരാണ് ഏറ്റവും നല്ലയാൾ എന്നതിനെക്കുറിച്ച് പാർട്ടി നേതാക്കൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. പരസപരം പ്രശ്നങ്ങളുണ്ടെങ്കിലും മാർക്ക് കാർണിയുടെ വിജയത്തിൽ ട്രംപ് അഭിനന്ദനം അറിയിച്ചിരുന്നു.



