കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചുകൊണ്ട് മലയാളി യുവതാരം വിഘ്നേഷ് പുത്തൂര്‍ പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി. കേരളത്തില്‍ നിന്നുള്ള 22 വയസ്സുകാരന്‍ മുംബൈ ഇന്ത്യന്‍സിനായുള്ള തന്റെ അരങ്ങേറ്റ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ സീസണ്‍ ഓപ്പണറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിക്കൊണ്ട് വിഘ്നേഷ് ഉടനടി തന്നെ ശ്രദ്ധേയനായിരുന്നു. ആകെ അഞ്ച് മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ നേടിയ ശേഷമാണ് നിര്‍ഭാഗ്യകരമായ പരിക്ക് വിഘ്നേഷിന്റെ കാമ്പെയിന് അകാല സമാപ്തി കുറിച്ചത്.
കളത്തില്‍ വിഘ്നേഷിന്റെ സാന്നിദ്ധ്യം നഷ്ടമാകുമെങ്കിലും, വിഘ്നേഷ് ടീമിനോടൊപ്പം തുടരുകയും ഫ്രാഞ്ചൈസിയുടെ മെഡിക്കല്‍ സംഘത്തിന്റെയും കണ്ടീഷനിംഗ് ടീമിന്റെയും നിരീക്ഷണത്തില്‍ പുനരധിവാസം നടത്തുകയും ചെയ്യുമെന്ന് മുംബൈ ഇന്ത്യന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ടീം മാനേജ്മെന്റ് യുവ പേസര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്, വിഘ്നേഷിന്റെ സുഖപ്രാപ്തിയിലും ഭാവിയിലെ സംഭാവനകളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഈ തിരിച്ചടിയെ നേരിടാന്‍, മുംബൈ ഇന്ത്യന്‍സ് ലെഗ് സ്പിന്നര്‍ രഘു ശര്‍മ്മയെ പകരക്കാരനായി സൈന്‍ ചെയ്തിട്ടുണ്ട്. ജലന്ധറില്‍ നിന്നുള്ള 31 വയസ്സുകാരന്‍ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പുതുച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. വെറും 11 മത്സരങ്ങളില്‍ നിന്ന് 57 വിക്കറ്റുള്‍പ്പെടെ ശക്തമായ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. ഇത് അദ്ദേഹത്തിന്റെ അരങ്ങേറ്റ ഐപിഎല്‍ സീസണ്‍ ആണെങ്കിലും, ശര്‍മ്മയുടെ പരിചയസമ്പത്തും കഴിവും എംഐയുടെ സീസണ്‍ മധ്യത്തിലെ പുനരുജ്ജീവനം തുടരുന്നതിന് നിര്‍ണായകമാകും.
ആദ്യ അഞ്ച് മത്സരങ്ങളില്‍ ഒരു വിജയം മാത്രം എന്ന നിരാശാജനകമായ തുടക്കത്തിന് ശേഷം ഫ്രാഞ്ചൈസി തുടര്‍ച്ചയായ അഞ്ച് വിജയങ്ങളിലൂടെ അവരുടെ ഭാഗ്യം മെച്ചപ്പെടുത്തി, ആവേശകരമായ തിരിച്ചുവരവ് നടത്തിയിരുന്നു . ചരിത്രം നിരീക്ഷിക്കുമ്പോള്‍, മുംബൈ ഇന്ത്യന്‍സ് പലപ്പോഴും ഗതിവേഗം അവരുടെ പക്ഷത്തായിരിക്കുമ്പോള്‍ വൻമുന്നേറ്റം നടത്തിയിട്ടുണ്ട് , ആരാധകര്‍ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു അതൊടൊപ്പം അവരുടെ ഭാവി പ്രതീക്ഷയായ മലയാളി പ്രതിഭയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്



