വർഷം 2007 ഐപിഎൽ മത്സരങ്ങൾ തുടങ്ങിയ കൊല്ലം… നാല് കൊല്ലം കഴിഞ്ഞ് 2011 മാർച്ച് 27ന് ബിഹാറിലെ സമസ്തിപൂരിൽ ഒരത്ഭുത ബാലൻ ജയിക്കുന്നു.. അവന് വൈഭവ് സൂര്യവൻഷി എന്ന് പേരിടുന്നു.. 14 കൊല്ലത്തിനിപ്പുറം ഇന്നവന്റെ ദിവസമാണ്.. ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച വൈഭവം. ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ട്. 17 പന്തിൽ ഫിഫ്റ്റി…35 പന്തുകൾ വീശിയും കുറുക്കിയുമടിച്ചവൻ സെഞ്ച്വുറിയെടുത്തു. 11 സിക്സും 7 ഫോറും ബാറ്റിൽ നിന്നവൻ ഒഴുക്കിവിട്ടു. മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, ഇശാന്ത് ശർമ, പ്രസിദ്ധ് കൃഷ്ണ അടക്കം തഴക്കം വന്ന ബൗളർമാരെല്ലാം വിറച്ചു. പ്രസിധിന്റെ മികച്ചൊരു യോർക്കർ പന്തിൽ പുറത്താകുമ്പോൾ 38 പന്തിൽ 101 റൺസ്. ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന രണ്ടാമത്തെ സെഞ്ചുറിയോടൊപ്പമാണ് അവൻ പേരെഴുതിവെച്ചത്. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവ് തന്നെ.
ഗുജറാത്ത് ടെെറ്റൻസ് ഉയർത്തിയ 210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വെെഭവിന്റെ പ്രകടനം പിന്നീടങ്ങോട്ട് ചരിത്രം. വൈഭവെന്ന അപകടകാരിയായ ബാറ്റ്സ്മാനെയാണ് പിന്നെ കണ്ടത്. ഫോമിലുള്ള മുഹമ്മദ് സിറാജിനെതിരെ നേരിട്ട രണ്ടാം പന്തു തന്നെ അതിർത്തി കടത്തി വരവറിയിച്ചു. ഇഷാന്ത് ശർമ്മയ്ക്കെതിരെ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും നേടി അവൻ കരുത്തറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 100 പ്ലസ് ടെസ്റ്റുമാച്ചുകളിൽ ബൗൾ ചെയ്തിട്ടുള്ള ഇഷാന്തിന്റെ പന്തുകളെ ആ പതിനാലുകാരൻ, യാതൊരു വിധ ഭയവുമില്ലാതെ, ദാക്ഷിണ്യവുമില്ലാതെ അതിർത്തികടത്തി വിട്ടു. ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല, 5-ാം ഓവറിൽ വൈഭവിനെ പൂട്ടാൻ വാഷിംഗ്ടൺ സുന്ദറിനെ ഇറക്കി ഗുജറാത്ത്. എന്നാൽ, സുന്ദറിന്റെ പന്തിൽ രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടി കുഞ്ഞിച്ചെക്കൻ 50 തികച്ചു. ആദ്യത്തെ ഐ പി എൽ മാച്ച് കളിക്കാനിറങ്ങിയ അഫ്ഗാൻ പേസറെ ഒരു ഓവറിൽ മുപ്പതു റൺസാണടിച്ചത്. 14ആം വയസ്സിൽ അവൻ അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാരാണ്. ലോകോത്തര സ്പിന്നറായ റാഷിദ്ഖാനെ സിക്സടിച്ച് സെഞ്ചുറി തികച്ചവൻ. ബൗളിംഗ് എൻഡിൽ ആരു വന്നാലും അവന് കുലുക്കമില്ല, അടിച്ച് തെറിപ്പിക്കുക അത്രതന്നെ.
ഐപിഎൽ താരലേലത്തിലും താരമായതാണ് വൈഭവ്. 1.10 കോടി നൽകി രാജസ്ഥാൻ കൊത്തിയെടുത്തപ്പോൾ അതിത്രയും വലിയൊരു മുത്താണെന്ന് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഐപിഎൽ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമാണ് വൈഭവ് സൂര്യവൻശി. 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം. 1986നുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ചു. അന്ന് 62 പന്തിൽ 104 റൺസടിച്ചതോടെയാണ് വൈഭവ് സൂര്യവൻഷി എന്നപേര് രാജസ്ഥാന്റെ കണ്ണിലുടക്കിയത് ശ്രദ്ധേയനായത്. നാലാം വയസ്സിൽ തുടങ്ങിയ ക്രിക്കറ്റ്, അടി തുടങ്ങിയിട്ടേയുള്ളൂ.. തുടരും…



