ഹാലിഫാക്സ്: താങ്ങാനാവുന്ന ഭവന സൗകര്യം ലഭ്യമാക്കുന്നതിനായി നോവ നോവ സ്കോഷ്യ സർക്കാർ ആരംഭിച്ച ഭവനപദ്ധതി വൻ പരാജയമെന്ന് റിപ്പോർട്ട്. സർക്കാർ രേഖകളനുസരിച്ച് 500 പേർക്ക് താമസസൗകര്യം നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ 60 പേർക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വീട് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
പദ്ധതിക്കായി സർക്കാർ ചിലവഴിച്ചത് 1.35 മില്യൺ ഡോളറാണ്. അതായത്, ഒരു വാടകക്കരാറിന് സർക്കാർ ചെലവഴിച്ചത് 22,500 ഡോളർ. ‘ഹാപ്പിപാഡ്’ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനവുമായി ചേർന്നാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. 2023 ഓഗസ്റ്റിലാണ് നോവ നോവ സ്കോഷ്യ സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഫലം ഇതിലും മികച്ചതാകണമെന്ന് ആഗ്രഹിച്ചിരുന്നതായി പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞു. എന്നാൽ, പ്ലാറ്റ്ഫോം വഴി വാടകയ്ക്ക് താമസിക്കാൻ ഇടം ലഭിച്ച 60 പേർക്ക് പദ്ധതി ഒരു വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി പ്രകാരം പ്രതിവർഷം 500 പേർക്ക് വീതം താമസസൗകര്യം നൽകാനാണ് പ്രവിശ്യ ലക്ഷ്യമിട്ടിരുന്നതെന്ന് നോവ നോവ സ്കോഷ്യയിലെ ഒരു ഭവന നയതന്ത്രജ്ഞൻ അയച്ച ഇമെയിലിൽ പറയുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇതേ ലക്ഷ്യം കൈവരിക്കാനുള്ള നിർദ്ദേശമാണ് ‘ഹാപ്പിപാഡ്’ സർക്കാരിന് നൽകിയത്.
രണ്ട് വർഷത്തെ കരാർ അവസാനിക്കുമ്പോൾ പദ്ധതി സ്വയംപര്യാപ്തമാകുമെന്നും ഇതിനായി 1.35 മില്യൺ ഡോളർ ചെലവഴിക്കുമെന്നും രേഖകളിൽ പറയുന്നു. രജിസ്റ്റർ ചെയ്യുന്ന നോവ നോവ സ്കോഷ്യക്കാർക്കുള്ള സർവീസ് ഫീസ്, പ്ലാറ്റ്ഫോമിന്റെ മാർക്കറ്റിംഗ്, ഉപഭോക്തൃ സേവനത്തിനായി രണ്ട് ജീവനക്കാരെ നിയമിക്കൽ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. ഭവനനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗ്രോത്ത് ആൻഡ് ഡെവലപ്മെന്റ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കനേഡിയൻ പ്രസ്സ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത 2025 സെപ്റ്റംബർ 18-ന് ആദ്യമായി പ്രസിദ്ധീകരിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



