ജോർജിയൻ അതിർത്തിയിൽ ഇന്ത്യൻ യാത്രക്കാർക്ക് നേരെ അതിക്രൂരമായ പെരുമാറ്റം നടന്നതായി ആരോപണം. 56 പേരടങ്ങുന്ന ഇന്ത്യൻ യാത്രാസംഘത്തെ ജോർജിയൻ അധികൃതർ ക്രൂരമായി പീഡിപ്പിച്ചെന്ന് ധ്രുവി പട്ടേൽ എന്ന യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സാധുവായ ഇ-വിസയും രേഖകളുമുണ്ടായിട്ടും മണിക്കൂറുകളോളം തടഞ്ഞുവെച്ചതായും കൊടുംതണുപ്പിൽ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിച്ചതായും കുറിപ്പിൽ ആരോപിക്കുന്നു.
അർമേനിയ-ജോർജിയ അതിർത്തിയിലെ സദാഖ്ലോ ക്രോസിംഗിൽ വെച്ചാണ് സംഭവം. യാത്രക്കാരുടെ പാസ്പോർട്ടുകൾ യാതൊരു വിവരവും നൽകാതെ രണ്ട് മണിക്കൂറിലധികം പിടിച്ചുവെച്ചെന്നും, അവരെ നിലത്ത് കന്നുകാലികളെപ്പോലെ ഇരിക്കാൻ നിർബന്ധിച്ചെന്നും ധ്രുവി പട്ടേൽ പറയുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ ക്രിമിനലുകളെപ്പോലെ വീഡിയോ റെക്കോർഡ് ചെയ്യുകയും, എന്നാൽ തിരിച്ച് വീഡിയോ എടുക്കാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
യാത്രക്കാരുടെ രേഖകൾ കൃത്യമായി പരിശോധിക്കാതെ വിസ “തെറ്റാണ്” എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും ധ്രുവി പട്ടേൽ ആരോപിച്ചു. “ലജ്ജാകരവും അസ്വീകാര്യവുമാണ്” ജോർജിയയുടെ ഈ പെരുമാറ്റമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയും ടാഗ് ചെയ്തുകൊണ്ട് ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാട് എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ജോർജിയയിൽ സമാനമായ അനുഭവങ്ങൾ നേരിട്ടതായി നിരവധി ഇന്ത്യക്കാർ പ്രതികരിച്ചു. “എൻ്റെ പല സുഹൃത്തുക്കൾക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. ഇത് വസ്ത്രധാരണമോ പെരുമാറ്റരീതിയോ കാരണമല്ല, മറിച്ച് അവിടുത്തെ ഉദ്യോഗസ്ഥരുടെ മോശം മനോഭാവം കാരണമാണ്,” ഒരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം, ചില ഉപഭോക്താക്കൾ യാത്രക്കാരുടെ ഭാഗത്തും തെറ്റുണ്ടാകാമെന്ന് സംശയം പ്രകടിപ്പിച്ചു. ഒരു ഉപഭോക്താവ് 2019-ൽ ജോർജിയ സന്ദർശിച്ച അനുഭവം പങ്കുവെച്ചു. സമാനമായ കഥകൾ കേട്ടിരുന്നുവെങ്കിലും തനിക്ക് നല്ല അനുഭവമാണ് ഉണ്ടായതെന്നും എന്നാൽ സമീപകാലത്തായി ജോർജിയ ഇന്ത്യക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



