ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 28 പാലസ്തീനികൾ കൊല്ലപ്പെട്ടതായും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകുന്നവഴി 24 പേർ വെടിയേറ്റ് മരിച്ചതായും പാലസ്തീൻ ആശുപത്രി അധികൃതരും ദൃക്സാക്ഷികളും ശനിയാഴ്ച അറിയിച്ചു. ശനിയാഴ്ച പുലർച്ചെ മുതൽ ദെയർ അൽ-ബലാഹ് ഭാഗത്ത് തുടരുന്ന ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായും, ഇതിൽ 4 കുട്ടികളും 2 സ്ത്രീകളും ഉൾപ്പെടുന്നതായും അൽ-അക്സാ മർട്ടേഴ്‌സ് ആശുപത്രി വ്യക്തമാക്കി. ഒരു ഇന്ധന സ്റ്റേഷന് സമീപം നടന്ന മറ്റൊരു ആക്രമണത്തിൽ 4 പേർ കൂടി മരിച്ചു. കൂടാതെ, ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും നാസർ ആശുപത്രി സ്ഥിരീകരിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിൽ 250-ലധികം ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആയുധ സംഭരണശാലകൾ, സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് കെണികളൊരുക്കിയ കെട്ടിടങ്ങൾ, ടാങ്ക് വിരുദ്ധ മിസൈൽ പോസ്റ്റുകൾ, സ്നൈപ്പർ താവളങ്ങൾ, ഗുഹകൾ, ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് തകർത്തവയിൽ ഉൾപ്പെടുന്നത്. എന്നാൽ, സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 ഇസ്രയേലുകാർ കൊല്ലപ്പെടുകയും 251 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇപ്പോഴും 50 പേർ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് കരുതുന്നതെങ്കിലും, അതിൽ പകുതിയോളം പേർ മാത്രമേ ജീവിച്ചിരിപ്പുണ്ടാവൂ എന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിന്റെ തുടർച്ചയായ സൈനിക നടപടികളിൽ ഇതുവരെ 57,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ട വ്യക്തികളിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ വിശ്വസിക്കാവുന്നതാണെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് ആഗോള സ്ഥാപനങ്ങളും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഈ കണക്കിൽ സാധാരണക്കാരെയും ഹമാസിനെയും വേർതിരിച്ചിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയൊരു സമാധാന കരാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിലൂടെ തടവിലാക്കപ്പെട്ട ചിലരെക്കൂടി മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള രണ്ടു ദിവസത്തെ ചർച്ചകൾക്കുശേഷവും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല എന്നതാണ് നിലവിലെ സാഹചര്യം.



