ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അഞ്ച് നിർണായക കരാറുകളിൽ ഒപ്പുവെച്ചു. മൂന്ന് മണിക്കൂർ നീണ്ട സന്ദർശനത്തിനിടെ പ്രതിരോധം, ബഹിരാകാശം, ഊർജ്ജ സുരക്ഷ തുടങ്ങിയ മേഖലകളിൽ ഏഴ് പ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. അതിർത്തികൾ കടന്നുള്ള ഭീകരവാദം സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ഇത്തരം പ്രവർത്തനങ്ങളെ ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്നും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഉച്ചകോടിയിലെ ഏറ്റവും നിർണായക നേട്ടം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തമാണ്. പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തുപകരുന്ന പുതിയ ചട്ടക്കൂട് കരാറിന് ഇരുനേതാക്കളും രൂപം നൽകി. ബഹിരാകാശ രംഗത്ത് ഉപഗ്രഹ നിർമ്മാണം, വിക്ഷേപണ സൗകര്യങ്ങൾ എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കാൻ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. ഇതിനുപുറമെ, സിവിലിയൻ ആണവോർജ്ജ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും തേടും.
ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി (ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) അധികമായി നൽകാൻ യുഎഇ സമ്മതിച്ചു. പുതിയ കരാറോടെ, ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽഎൻജി കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറും. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ഈ തീരുമാനം.
സാങ്കേതിക വിദ്യയിലും നിക്ഷേപത്തിലും വലിയ കുതിച്ചുചാട്ടത്തിനാണ് ഈ സന്ദർശനം വഴിയൊരുക്കുന്നത്. ഇന്ത്യയിൽ ഡാറ്റാ സെന്ററുകളും സൂപ്പർ കമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകളും സ്ഥാപിക്കാൻ യുഎഇ നിക്ഷേപം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണത്തിനൊപ്പം ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയുടെ വികസനത്തിലും യുഎഇ പങ്കാളിയാകും. ഭക്ഷ്യസുരക്ഷാ മേഖലയിലെ പുതിയ ധാരണാപത്രം ഇന്ത്യൻ കർഷകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുന്നതിനൊപ്പം യുഎഇയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കും.
സാംസ്കാരിക മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ടായി. യുഎഇയിലുള്ള 45 ലക്ഷത്തോളം ഇന്ത്യക്കാർക്കായി അബുദാബിയിൽ ‘ഹൗസ് ഓഫ് ഇന്ത്യ’ സ്ഥാപിക്കും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത നേതാക്കൾ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഒന്നിച്ച് നിൽക്കുമെന്ന് വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിലെങ്കിലും അതീവ പ്രാധാന്യമുള്ളതായിരുന്നു ഈ സന്ദർശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
India-UAE Summit: 3 hours, 5 agreements, 7 major announcements, new history in diplomatic relations



