നുഹ്: ഹരിയാനയിലെ നൂഹ് മേഖലയിൽ ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലുണ്ടായ വൻ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഇരുപതോളം വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 15-ലധികം പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ആൽവാർ സ്വദേശിയും ജയ്പൂർ സ്വദേശിയുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
എക്‌സ്പ്രസ് വേയിലെ പാനൽ നമ്പർ 44-45 ഭാഗത്ത് ഉണ്ടായ കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. പാതയിൽ പേരക്ക കയറ്റിയ ട്രക്ക് മറിഞ്ഞതാണ് അപകടങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയെത്തിയ ബസ് വശത്തേക്ക് മാറ്റിയെങ്കിലും തൊട്ടുപിന്നാലെ വന്ന രണ്ട് ഡമ്പർ ലോറികൾ കൂട്ടിയിടിച്ചു. തുടർന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റു വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സംഭവത്തെത്തുടർന്ന് എക്‌സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി തകർന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മൂടൽമഞ്ഞ് നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
20 vehicles collide on Delhi-Mumbai Expressway; two dead, 15 injured



