ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ഒരു ഹോട്ടലിൽ അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ മലയാളിയായ ജീവനക്കാരന് കോടതി 14 മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. ബെൽഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നിലെ ബുഷ്ടൗൺ ക്രൗൺ ഹോട്ടലിൽ ജോലി ചെയ്തിരുന്ന നിർമൽ വർഗീസിനാണ് (37) ശിക്ഷ ലഭിച്ചത്.
ഹോട്ടലിൽ ക്ലീനർ ആയി ജോലി ചെയ്തിരുന്ന നിർമൽ വർഗീസ്, മുറികളിൽ താമസിച്ചിരുന്ന ദമ്പതികളും സ്ത്രീകളും വസ്ത്രം മാറുന്നതുൾപ്പെടെയുള്ള 16-ലധികം പേരുടെ ദൃശ്യങ്ങളാണ് ഫോണിൽ പകർത്തിയത്. ഹോട്ടലിലെ വിനോദ സൗകര്യങ്ങൾ ഉപയോഗിച്ച ശേഷം വസ്ത്രം മാറാൻ എത്തിയ ഒരു സ്ത്രീയാണ് നിർമലിന്റെ ഈ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരാതി നൽകിയത്.
വസ്ത്രം മാറാൻ ഉപയോഗിച്ചിരുന്ന മറയുടെ അടിഭാഗത്തുകൂടി, ഗ്ലൗസ് ധരിച്ച കൈകളിൽ മൊബൈൽ ഫോൺ തനിക്ക് നേരെ തിരിയുന്നത് കണ്ടതോടെയാണ് സ്ത്രീ ഒച്ചവെച്ചത്. തുടർന്ന് ഭർത്താവ് എത്തുകയും നിർമലിനെ കണ്ടെത്തുകയും മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 13-നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വിചാരണയ്ക്ക് ശേഷം നവംബർ 17-നാണ് കോടതി നിർമലിന് 14 മാസത്തെ ജയിൽ ശിക്ഷ വിധിച്ചത്. കേസിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞ കാലയളവ് ഈ ശിക്ഷയിൽ ഉൾപ്പെടുത്തും. എന്നാൽ, ഈ കേസ് കാരണം നിർമലിന് ഹോം ഓഫീസ് നൽകിയ വർക്ക് വിസ റദ്ദാക്കുമെന്നും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, പ്രതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കാനും നിർദേശിച്ച കോടതി, നിർമൽ വർഗീസിന്റെ പേര് 10 വർഷത്തേക്ക് ലൈംഗിക അതിക്രമ കുറ്റവാളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
14 months in prison, then deportation: Malayali youth filmed hotel guests’ bedrooms on his mobile phone in the UK
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



