വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് നടത്തുകയും ബിരിയാണി അവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ 14 യുവാക്കളെ വാരാണസി പൊലീസ് അറസ്റ്റ് ചെയ്തു. നദിയിൽ മാലിന്യം നിക്ഷേപിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി യുവമോർച്ച നേതാവ് രജത് ജയ്സ്വാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസം ഗംഗാനദിയിലൂടെ സഞ്ചരിച്ച ബോട്ടിൽ ഒരു സംഘം യുവാക്കൾ ഇഫ്താർ വിരുന്ന് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബോട്ടിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എല്ലും മറ്റ് അവശിഷ്ടങ്ങളും നദിയിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് രജത് ജയ്സ്വാൾ പൊലീസിനെ സമീപിച്ചത്. ഗംഗാനദിയെ മലിനമാക്കിയ നടപടി ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ആരാധനാലയം മലിനമാക്കൽ, മതവികാരം വ്രണപ്പെടുത്തൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ ജലമലിനീകരണം തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരവും ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വാരാണസി പൊലീസ് അറിയിച്ചു.
ഗംഗാനദിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ യുവാക്കൾ പ്രദേശവാസികളാണെന്നാണ് വിവരം. പ്രചരിച്ച വിഡിയോയുടെ ആധികാരികത പൊലീസ് സൈബർ സെൽ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പൊലീസ് കർശന നിർദേശം നൽകി. ഗംഗാനദിയിലെ നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
14-arrested-hosting-iftar-boat-in-ganga-and-eating-biriyani-varanasi.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



