ദില്ലി : രാജ്യത്ത് വിമാന ഇന്ധന (ATF) വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് രണ്ട് ലക്ഷം രൂപ പിന്നിട്ടു. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നതാണ് ഇന്ധനവില ഇത്രയധികം വർദ്ധിക്കാൻ കാരണമായത്. ഡൽഹിയിൽ ഇന്ന് ഒരു കിലോലിറ്റർ ഇന്ധനത്തിന് 2,07,341 രൂപയാണ് വില. കഴിഞ്ഞ മാർച്ചിൽ ഇത് 96,638 രൂപയായിരുന്നു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 115 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധന വിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടാൻ കാരണമാകും. ആഭ്യന്തര വിമാന സർവീസുകൾക്ക് 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും ഇന്ധനച്ചെലവ് വർദ്ധിച്ചതോടെ വിമാന കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരാകും. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം കമ്പനികൾക്ക് നൽകിയിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ യാത്രക്കാർ വൻ തുക നൽകേണ്ടി വരുമെന്ന് ഉറപ്പാണ്.
ടിക്കറ്റ് നിരക്കുകൾ അന്യായമായി വർദ്ധിപ്പിക്കുന്നത് ഗൗരവമായി കാണുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇൻഡിഗോ സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് നീക്കിയെങ്കിലും, പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും നിരക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ധനവില ഇരട്ടിയായ പശ്ചാത്തലത്തിൽ വിമാന കമ്പനികളുടെ നീക്കം സർക്കാർ നിരീക്ഷിച്ചു വരികയാണ്.
115 percent increase: Aviation fuel prices soar; Ticket prices may double!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



