കോവിഡ്-19 വാക്സിൻ നയത്തിൻ്റെ ഭാഗമായി പല ആൽബർട്ടൻ നിവാസികളിൽ നിന്നും 100 ഡോളർ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് പ്രവിശ്യ. വാക്സിൻ പാഴാകുന്നത് തടയാനാണ് ഈ നടപടിയെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും, ഇത് എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഒക്ടോബറിൽ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ, നഴ്സിംഗ് ഹോം അന്തേവാസികൾ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ, ഭവനരഹിതർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് സൗജന്യ വാക്സിൻ നൽകും. ഇവരെ കൂടാതെ, മറ്റ് വിഭാഗങ്ങൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 20 മുതൽ ആരംഭിക്കും. എന്നാൽ, ഇവർക്ക് വാക്സിൻ ലഭിക്കുന്നതിനായി 100 ഡോളർ ഫീസ് നൽകേണ്ടി വരും. വാക്സിൻ ലഭ്യത അനുസരിച്ചായിരിക്കും രണ്ടാം ഘട്ടത്തിൻ്റെ സമയക്രമം.
ആൽബർട്ട പ്രൈമറി ആൻഡ് പ്രിവൻ്റീവ് ഹെൽത്ത് സർവീസസ് മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു. ഗുരുതരമായ രോഗ സാധ്യതയുള്ള ആൽബർട്ടൻ പൗരന്മാർക്ക് വാക്സിൻ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകുന്നത് ദുർബലരായ രോഗികളെ സംരക്ഷിക്കാനും ആരോഗ്യ സംവിധാനം ശക്തമായി നിലനിർത്താനും സഹായിക്കുമെന്ന് പ്രവിശ്യ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, സർക്കാരിൻ്റെ ഈ തീരുമാനത്തെ എൻഡിപി നേതാവ് നഹീദ് നെൻഹി രൂക്ഷമായി വിമർശിച്ചു. ആൽബർട്ടക്കാർ കോവിഡ് വാക്സിന് പണം നൽകേണ്ടി വരുന്നത് തെറ്റായ തീരുമാനമാണെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വാക്സിൻ എല്ലാ കനേഡിയൻസിനും ലഭിക്കുന്നതുപോലെ ആൽബർട്ടയിലെ ജനങ്ങൾക്കും ലഭിക്കാൻ അർഹതയുണ്ടെന്ന് നെൻഹി പറഞ്ഞു. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകി, വാക്സിൻ ആവശ്യമുള്ള എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
$100 for COVID vaccine in Alberta; NDP criticizes



