വാഷിങ്ടൻ/ ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാനക്കരാറിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. മൂന്നു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് ഇതോടെ അന്ത്യമാകുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. കരാറിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചു. കരാറുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ടവർ യോഗം ചേരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘായി പറഞ്ഞു. യുഎസും ഇറാനും സമാധാനക്കരാറിന് വളരെ അടുത്തെത്തിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു.
കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങളാണെന്നും അവ പ്രചരിപ്പിക്കരുതെന്നും അരാഗ്ചി അഭ്യർത്ഥിച്ചു. കരാർ അന്തിമമാകുമ്പോൾ അതിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ (X) വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് 30 ദിവസത്തിനുള്ളിൽ തുറക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ തിരികെ നൽകുക തുടങ്ങിയവ കരാറിലുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










